രാവിലെ തന്നെ അമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി കേട്ടാണ് അമ്മുക്കുട്ടി എണീറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കു നോക്കി. രാത്രി മുഴുവൻ മഴയായിരുന്നു. ഇന്നലത്തെ മഴയുടെ ബാക്കി പത്രമെന്നോണം ആവണം, മുറ്റത്തെ മാവിന്റെ ഇലകളിലൂടെ ഇപ്പോഴും കാണാം ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ.
അടുക്കളയിൽ നിന്ന് അമ്മയുടെ നെയ്യിൽ പൊതിഞ്ഞുള്ള ദോശയുടെ മണം പൊങ്ങാൻ തുടങ്ങി . അവളുടെ വായിൽ വെള്ളം ഊറി.ആഹാ.
അമ്മു ഓടി അടുക്കളയിലേക്ക് ചെന്നു. ദോശ കല്ലിന്റെ അടുത്ത് തന്നെ നിലയുറപ്പിച്ചു. അമ്മ ചുട്ടു വച്ച ദോശയിൽ നിന്നൊരെണ്ണം കയ്യിലാക്കി.
"ഈ പെണ്ണ്. പോയി പല്ല് തേക്കടി. പല്ല് മുഴുവൻ പുഴു പിടിക്കുമ്പോൾ കണ്ടോ " അമ്മ അവളുടെ തലയ്ക്കു ഒരു കിഴിക്ക് കൊടുത്തു.
അവൾ ദോശയും ആയി നേരെ ഉമ്മറത്തേക് ഓടി. പതിവുപോലെ അച്ഛൻ പേപ്പർ വായിച്ചു ഉമ്മറകോലായിലെ ചാരുകസേരയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അവൾ അച്ഛന്റെ മടിയിൽ ഇരുപ്പ് ഉറപ്പിച്ചു. അച്ഛൻ ഓരോ വാർത്തകൾ ആയി ഉറക്കെ വായിച്ചു കൊടുക്കാൻ തുടങ്ങി.
"ഈ വാർത്ത വേണ്ടച്ച.. ആ പേജിൽ സച്ചിന്റെ പടം ഉണ്ട്. എനിക്ക് അത് മതി. " അമ്മുക്കുട്ടി കിണുങ്ങി.
"പെണ്ണിന്റെ ഒരു സച്ചിൻ. സമയം എത്ര ആയിന്നു വല്ല നിച്ഛയം ഉണ്ടോ രണ്ടാൾക്കും.. ഇന്ന് സ്കൂളിൽ ഒന്നും പോണ്ടേ "- അടുക്കളയിൽ നിന്ന് ചട്ടുകം ആയി പിറകെ വന്നു അമ്മ നോക്കുന്നത് കണ്ട് അവൾ അച്ഛന്റെ മടിയിൽ നിന്ന് ചാടി എണീറ്റ് മുറിയിലേക്ക് ഓടി.
"അമ്മേ എന്റെ ബാഗ് കണ്ടോ "-ഒളി കണ്ണിട്ടു അടുക്കള വാതിക്കൽ പോയി നിന്ന് അവൾ ചിണുങ്ങി.
'എല്ലായിടത്തും എന്റെ കൈ തന്നെ എത്തണം.. നാളെ ഞാൻ ഇല്ലാതെ ആകുമ്പോൾ പഠിക്കും. "-അമ്മ പിറുപിറുത്തുകൊണ്ട് അമ്മുക്കുട്ടിയുടെ ബാഗിൽ ബുക്ക് ഒക്കെ അടുക്കി വയ്ക്കാൻ തുടങ്ങി.
അമ്മയ്ക്ക് പത്തു കൈ ഉണ്ടെന്ന് തോന്നിപോകും ചില നേരത്ത്.! എല്ലായിടത്തും ഓടി എത്തും.
മനസ്സില്ലാമനസോടെ അവൾ കുളിക്കാനായി തോട്ടു വക്കത്തേയ്ക്കു നടന്നു. ഇന്നലത്തെ മഴയിൽ തോട്ടിൽ ശരിക്കും വെള്ളം നിറഞ്ഞിട്ടുണ്ട്. വെള്ളാരം പരലുകൾ കൊറേ വന്നു കൂടിയിട്ടുണ്ടല്ലോ.!
വേണ്ട.. ഇപ്പോ പിടിക്കണ്ട. സ്കൂൾ വിട്ട് വന്നിട്ട് ചേട്ടന്റെ കൂടെ വരാം. അമ്മുക്കുട്ടി വേഗത്തിൽ ഒരു കുളി പാസാക്കി അമ്മയുടെ അടുത്തേക്കോടി.
"കഴിഞ്ഞോ പെണ്ണിന്റെ കാക്ക കുളി? "- അമ്മ ഇടം കണ്ണിട്ട് അവളെ നോക്കി.
അമ്മ അവൾക്ക് ദോശ വായിൽ വച്ചു കൊടുത്തു. നെയ്യിൽ ചുട്ടെടുത്ത നല്ല അസ്സൽ ദോശ. ചൂട് ദോശ, ചമ്മന്തിയിൽ മുക്കി ഓരോ ചെറിയ കഷ്ണം ആയി അമ്മുക്കുട്ടി അകത്താക്കി.
എന്താ രുചി!
"ഓടി പോയി യൂണിഫോം എടുത്തിട്ടേ. അച്ഛൻ എല്ലാം തേച്ചു മടക്കി വച്ചിട്ടുണ്ട്."
യൂണിഫോം ആയി അവൾ അച്ഛന്റെ അടുത്തേക്കോടി. അത് പിന്നെ അങ്ങനെ ആണല്ലോ .. അച്ഛൻ ഒരുക്കിയാലേ തൃപ്തി വരുള്ളൂ. നീല പാവാടയും വെള്ള ഷർട്ടും ചുമന്ന റിബണും. അവൾ കണ്ണാടിയിൽ പോയി നോക്കി നിൽപ് തുടങ്ങി.
"കഴിഞ്ഞില്ലേ പെണ്ണെ ഒരുക്കം. ഇതാ ചോറ് പാത്രം. ഇത് മുഴുവൻ കഴിച്ചോണം. മീൻ വറുത്തത് ചോറിന്റെ അടിയിൽ വച്ചിട്ടുണ്ട് "
അപ്പോഴേക്കും കുട്ടിക്കൂട്ടം വീടിന്റെ അടുത്ത് എത്തി. എല്ലാരും കൂടെ നടന്നാണ് സ്കൂളിലേക്ക് പോകുന്നത്. അമ്മക്കും അച്ഛനും ഒരു ഉമ്മ കൊടുത്ത് അവൾ ഓടി.
ഇന്നലെ പെയ്ത മഴയത്ത് മുറ്റം തെന്നി കെടക്കുകയായിരുന്നു. ടപ്പേ.. ദാ കിടക്കുന്നു നടുവും തല്ലി താഴെ അവൾ!
***************
ടപ്പേ.. ഞാൻ എങ്ങനെയാ കട്ടിലെന്ന് താഴെ എത്തിയേ?!
നടുവ് തിരുമ്മി അമ്മു മെല്ലെ എണീറ്റു. കട്ടിലിൽ കിടന്ന ഫോൺ അവൾ പരതി. ദൈവമേ സമയം ഇത്ര ആയോ.?! ഇന്ന് ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോ. ഇപ്പോൾ തന്നെ ഒരുപാട് ഫോൺ കാൾസും മെസ്സേജും വന്നിട്ടുണ്ട്.
ണിം ണിം.
മാഡം, ലാസ്റ്റ് ഡിപ്ലോയ്മെന്റ് കൊറച്ചു ഇഷ്യൂസ് ഉണ്ട്. ക്യാൻ യു കം ടു ദി ഓഫീസ് സൂൺ "?
"ഐ വിൽ ബി ദേർ ഇൻ ഫ്യു മിനിറ്റ്സ്."
പെട്ടെന്നു തന്നെ കുളിച്ചൊരുങ്ങി അവൾ നേരെ അടുക്കളയിലേക്ക് വിട്ടു. കോൺഫ്ളക്സ് കഴിച്ചു. ലഞ്ച് ഒന്നും എടുക്കാൻ സമയം ഇല്ല..ഇന്നും മാധവേട്ടന്റെ കട തന്നെ ശരണം.. അവൾ പിറുപിറുത്തു .വെളിയിൽ ഇപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ട്. അവൾ കിടപ്പുമുറിയുടെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. തൊട്ടടുത്ത വീട്ടിൽ നിന്നും ലക്ഷ്മിയുടെ കരച്ചിൽ കേക്കാം.
"ഞാൻ ഇന്ന് സ്കൂളിൽ പോകുന്നില്ല അമ്മേ.!"
അമ്മു മനസ്സിൽ പറഞ്ഞു. "കാലമേ നീ തിരിച്ചു തരുമോ ഇനിയും അതുപോലെയൊരു കുട്ടികാലം "!
No comments:
Post a Comment